വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ചു തടസങ്ങൾ സൃഷ്ടിക്കുന്ന ഇറേനിയൻ ബോട്ടുകൾ തകർക്കാൻ യുഎസ് നാവികസേനയ്ക്കു നിർദേശം നൽകിയതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഹോർമുസിനെ ചൊല്ലിയുള്ള സംഘർഷം രക്തരൂഷിതമായേക്കാമെന്ന സൂചനകളാണ് ട്രംപിന്റെ പ്രഖ്യാപനം സൂചിപ്പിക്കുന്നത്.
""ഹോർമുസിൽ മൈനുകൾ വിതറുന്ന ഏതു ബോട്ടും അവ എത്ര ചെറുതാണെങ്കിലും വെടിവച്ചു വീഴ്ത്താൻ നാവികസേനയോടു ഞാൻ ഉത്തരവിട്ടിരിക്കുന്നു. ഒരു മടിയും കാണിക്കേണ്ടതില്ല. ഇതിനു പുറമെ നമ്മുടെ മൈൻ സ്വീപ്പറുകൾ നിലവിൽ കടലിടുക്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ആ പ്രവർത്തനം മൂന്നിരട്ടിയാക്കാനും ഉത്തരവിട്ടിട്ടുണ്ട്. അവരുടെ നാവിക കപ്പലുകളിൽ 159 എണ്ണം ഇതിനോടകം കടലിനടിയിലുമാണ്''- ട്രംപ് വ്യക്തമാക്കി.
ഇറാനിൽ അവരുടെ നേതാവ് ആരാണെന്നു കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണെന്ന് ട്രംപ് മറ്റൊരു പോസ്റ്റിൽ കുറിച്ചു. തങ്ങളുടെ നേതാവ് ആരാണെന്നു കണ്ടെത്താൻ ഇറാൻ വളരെ ബുദ്ധിമുട്ടുകയാണെന്നും അവർക്ക് അറിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.""ഹോർമുസ് കടലിടുക്കിൽ ഞങ്ങൾക്ക് പൂർണ നിയന്ത്രണമുണ്ട്. യുഎസ് നാവികസേനയുടെ അനുമതിയില്ലാതെ ഒരു കപ്പലിനും പ്രവേശിക്കാനോ പുറത്തുപോകാനോ കഴിയില്ല. ഇറാനുമായി ഒരു ഉടമ്പടിയിലെത്തുന്നതുവരെ ഇത് അടച്ചിരിക്കുകയാണ്''- ട്രംപ് കുറിച്ചു.
അതേസമയം, ഇറാനിൽനിന്നുള്ള എണ്ണ കടത്തുകയായിരുന്ന കൂറ്റൻ കപ്പൽ അമേരിക്കൻ സൈന്യം ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നു പിടിച്ചെടുത്തു. പ്രത്യേക രാജ്യത്തിന്റെ പതാകയോ ഔദ്യോഗിക രേഖകളോ ഇല്ലാത്ത ""എം/ടി മജസ്റ്റിക് എക്സ്''എന്ന കപ്പലാണ് കഴിഞ്ഞദിവസം രാത്രിയിൽ നടന്ന രഹസ്യനീക്കത്തിലൂടെ യുഎസ് നാവികസേന തടഞ്ഞത്. ഇറാനെതിരേയുള്ള അന്താരാഷ്ട്ര ഉപരോധം ലംഘിച്ച് ഇന്ധനം കടത്താനുള്ള നിയമവിരുദ്ധ ശൃംഖലകളെ തകർക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് പെന്റഗൺ വ്യക്തമാക്കി.
ഇറാൻ എണ്ണയുമായി സഞ്ചരിക്കുന്ന ഇത്തരം കപ്പലുകളെ ലോകത്തിന്റെ ഏതു ഭാഗത്തുവച്ചും തടയുമെന്നും സമുദ്ര സുരക്ഷ ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും പെന്റഗൺ എക്സിലൂടെ അറിയിച്ചു. ഈ ആഴ്ചയിൽത്തന്നെ സമാനമായ രീതിയിൽ ""എം/ടി ടിഫാനി''എന്ന മറ്റൊരു ഇറേനിയൻ ചരക്കുകപ്പലും യുഎസ് നാവികസേന പിടിച്ചെടുത്തിരുന്നു.
തുറമുഖങ്ങളിൽ വച്ച് കപ്പലുകൾ തടയുന്നതിനേക്കാൾ സുരക്ഷിതവും ഫലപ്രദവും ആഴക്കടലിൽ വച്ചുള്ള ഇത്തരം മിന്നൽ പരിശോധനകളാണെന്ന് യുഎസ് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇറാന്റെ സാമ്പത്തിക സ്രോതസുകൾ തടയുന്നതിനായി കടലിലെ എണ്ണക്കടത്ത് പാതകളിൽ അമേരിക്ക നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ സൈനിക നീക്കം ഏറെ പ്രാധാന്യമർഹിക്കുന്നു.
ഹോർമുസിൽ ഇറാൻ കഴിഞ്ഞ ദിവസം മൂന്ന് കപ്പലുകൾ ആക്രമിക്കുകയും രണ്ട് കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇറാൻ ബന്ധമുള്ള രണ്ടാമതൊരു കപ്പൽക്കൂടി അമേരിക്കൻ സൈന്യം പിടിച്ചെടുക്കുന്നതും ഹോർമുസിൽ കപ്പലുകളെ തടയുന്ന ഇറാനിയൻ ബോട്ടുകൾ തകർക്കാനുള്ള ട്രംപിന്റെ ഉത്തരവും.
ഇതിനിടെ, ഹോര്‍മുസില്‍ സൈന്യം കപ്പലുകള്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യം ഇന്നലെ ഇറാൻ വിപ്ലവഗാർഡുകൾ പുറത്തുവിട്ടു. മുന്നറിയിപ്പ് അവഗണിച്ച് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച രണ്ടു വാണിജ്യ കപ്പലുകളാണ് മുഖംമൂടി ധരിച്ച സൈനികർ പിടിച്ചെടുക്കുന്നത്.ബോട്ടുകളില്‍ ഇരച്ചെത്തുന്ന സൈനികര്‍ കപ്പലില്‍ കയറി നിയന്ത്രണമേറ്റെടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇറാന് ടിവിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇറാന്റെ കപ്പല്‍ പിടികൂടുന്ന ദൃശ്യങ്ങള്‍ നേരത്തേ യുഎസ് പുറത്തുവിട്ടിരുന്നു.